
ചെങ്ങുന്നൂർ : നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് മുന്നണികളും വീരശൈവ സഭ ഉൾപ്പെടുന്ന ഹിന്ദു ന്യൂനപക്ഷങ്ങളെ അവഗണിച്ചതിൽ സംയുക്തസമിതി പ്രതിക്ഷേധം രേഖപ്പെടുത്തി. എങ്കിലും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സമുദായത്തിന് അർഹമായ പരിഗണന നൽകുന്ന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുവാൻ സമിതി തീരുമാനിച്ചു എന്ന് വീരശൈവസഭ സംയുക്ത സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ പറഞ്ഞു. കർണ്ണാടക, മഹാരാഷ്ട്ര, ഗോവ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമുദായം പ്രബലമാണ്. അവിടെ നിയമസഭകളിലും ലോക്‌സഭയിലും എൻ.ഡി.എയും ഇന്ത്യാസഖ്യവും വീരശൈവർക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നു. കർണ്ണാടകയിൽ മുഖ്യമന്ത്രിസ്ഥാനം വരെ ലഭിച്ചു. കേരളത്തിൽ വിവിധ പേരുകളിൽ 15 ലക്ഷത്തിലധികം വീരശൈവർ ഉണ്ട്. സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയപരമായി മുന്നേറാൻ കഴിയാത്ത രീതിയിൽ കേരളത്തിലെ മൂന്ന് മുന്നണികളും ഈ സമുദായത്തെ അവഗണിക്കുന്നു.70 ലധികം നിയമസഭ മണ്ഡലങ്ങളിൽ വീരശൈവ സമുദായത്തിൻ്റെ വോട്ടുകൾ ജയ-പരാജയത്തിന് നിർണ്ണായകമാണ്. സമുദായത്തിലെ നിരവധി അംഗങ്ങൾ മൂന്ന് മുന്നണികളിലും പ്രവർത്തിച്ചുവരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ നേതൃസ്ഥാനങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും സമുദായത്തെ അവഗണിക്കുന്നു. വീരശൈവസഭയുടെ ആവശ്യങ്ങളോട് അനുകൂല നിലപാട് എടുക്കുന്ന സ്ഥാനാർത്ഥികളെ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുവാൻ സമിതിയോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അധ്യക്ഷനായി. സമിതി ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം പ്രമേയം അവതരിപ്പിച്ചു. സമിതി നേതാക്കളായ അജിത്ത് പൊൻകുന്നം, ഹരികുമാർ കൊല്ലം, ശ്രീനാഥ് മാവേലിക്കര, പ്രീത തിരുവനന്തപുരം തുടങ്ങിയവർ പ്രസംഗിച്ചു.











